
ബിജെപിക്കുള്ളിൽ ഉരുണ്ടുകൂടുന്ന ആഭ്യന്തര പ്രശ്നം പുറത്തുവരികയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ജനാധിപത്യപരമായി പ്രവർത്തിക്കുന്ന സംഘടനയല്ല ബിജെപി. ആർഎസ്എസ് നിർമിച്ച രാഷ്ട്രീയ പാർട്ടിയാണ് ബി ജെ പി. അവരുടെ
ആജ്ഞപ്രകാരം പ്രവർത്തിക്കുമ്പോൾ ഇത്തരം സംഭവങ്ങൾ ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസും ബിജെപിയും വർഗീയ വിഷം വിതറുന്നവരാണ്. പൊതുപ്രവർത്തകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന രീതി ബിജെപി പിന്തുടരുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് മനസ്സിലാക്കണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
പി എം ശ്രീ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. പിഎം ശ്രീയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചു. അത് മാധ്യമങ്ങൾ അംഗീകരിക്കണം. പരിഹരിക്കപ്പെട്ട പ്രശ്നത്തെ വീണ്ടും ഉയർത്തിക്കാട്ടാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു. പി ബിയിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിപിഐഎമ്മിൻ്റെ പൊതുനയത്തിനനുസരിച്ചാണ് കേരളത്തിലെ സർക്കാർ പ്രവർത്തിക്കുന്നത്. സർക്കാരിനെ ഞെരിച്ച് അമർത്താൻ കേന്ദ്രം ശ്രമിക്കുമ്പോൾ ആ രീതിയിൽ അതിനെ കൈകാര്യം ചെയ്യേണ്ടിവരുമെന്ന് എം എ ബേബി പറഞ്ഞു.
ബീഹാർ ഫലത്തില്‍ എല്ലാവരും ആത്മ പരിശോധന നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളും പരിശോധിക്കണം. മഹാസഖ്യത്തിൻ്റെ പ്രവർത്തനം നിലവിലെ സാഹചര്യമുൾക്കൊണ്ടാണോ എന്ന കാര്യത്തിലും ആത്മ പരിശോധന വേണം. കൃത്രിമത്വം നടന്നിട്ടുണ്ടോ എന്നതും പരിശോധിക്കണമെന്നും പാർട്ടിയുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.



