
സർവകലാശാല വിഷയത്തിൽ സർക്കാർ -ഗവർണർ സമവായ നീക്കം പാളി. സമവായം വേണ്ടെന്ന് സർക്കാർ തീരുമാനം. ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനം വൈകിപ്പിക്കുന്നതിനെ തുടർന്നാണ് തീരുമാനം. കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിനായി ഗവർണർ നിയമിച്ച സെർച്ച് കമ്മറ്റി പ്രതിനിധി പിന്മാറി. സർവകലാശാല സെനറ്റ് പ്രതിനിധി പ്രൊഫസർ എ സാബു ആണ് പിൻമാറിയത്.
ചാൻസലർ കൂടിയായ ഗവർണർക്ക് സെർച്ച് കമ്മറ്റിയിൽ നിന്ന് പിന്മാറുന്നതായി എ സാബു ഇ-മെയിൽ അയച്ചു. ഇതോടെ കഴിഞ്ഞദിവസം പുറത്തിറക്കിയ സെർച്ച് കമ്മിറ്റി പട്ടിക അസാധുവാകും. ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചുരുക്കപ്പട്ടിക നൽകിയിരുന്നു. എന്നാൽ നിയമനം ഇപ്പോൾ നടത്തേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഗവർണർ എത്തിയിരുന്നു. ഇതേ തുടർന്നാണ് കാലിക്കറ്റ് സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട സമവായ നീക്കം പൊളിഞ്ഞത്.
ബാംഗ്ലൂർ ഐഐടിയിലെ പ്രൊഫസർ ഇലുവാതിങ്കൽ ഡി ജമ്മീസ്, കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്‌നോളജി കൗൺസിൽ മെമ്പർ സെക്രട്ടറി പ്രൊഫ എ സാബു, മുംബൈ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ രവീന്ദ്ര ഡി കുൽകർണി എന്നിവരുടെ അടങ്ങുന്ന കമ്മിറ്റിയാണ് ഇന്നലെ ഗവർണർ നിയമിച്ചത്. സംസ്ഥാനത്തെ 13 സർവകലാശാലകളിലും ഇപ്പോൾ സ്ഥിരം വിസിയില്ലാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്.



