
വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ ജീവനൊടുക്കിയ വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കള്‍ക്ക് ഏഴ് ലക്ഷം രൂപ നല്‍കണമെന്ന ഉത്തരവ് നടപ്പാക്കാത്ത സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്‍ വിമര്‍ശനം. ജൂലൈ 10ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. 2024 ഒക്ടോബര്‍ 1 നാണ് സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഇതുവരെ നിര്‍ദ്ദേശം നടപ്പിലാക്കിയില്ല. തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.
2024 ഫെബ്രുവരി 18 നാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാര്‍ത്ഥനെ പൂക്കോട് വെറ്ററിനറി കോളജിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതിക്രൂരമായ റാഗിങിന് സിദ്ധാര്‍ത്ഥന്‍ ഇരയായിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകരടക്കം 18 പേര്‍ കേസില്‍ പ്രതികളാണ്. കോളജ് ഹോസ്റ്റലില്‍ വെച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരടക്കമുള്ളവരില്‍ നിന്ന് സിദ്ധാര്‍ത്ഥന് ക്രൂരമായി മര്‍ദ്ദനമേറ്റു.
ബെല്‍റ്റും മൊബൈല്‍ഫോണ്‍ ചാര്‍ജറുകളും വച്ച് അടിക്കുകയും ശരീരത്തില്‍ പലതവണ ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പിന്നാലെയാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്ന വരുത്തി തീര്‍ക്കാന്‍ പൊലീസ് കൊണ്ടുപിടിച്ച് ശ്രമിച്ചെന്നും പ്രതികളെ രക്ഷിക്കാന്‍ ഹോസ്റ്റല്‍ വാര്‍ഡനും ഡീനും പ്രയത്‌നിച്ചുവെന്നും കുടുംബം അടക്കം ആരോപണം ഉയര്‍ത്തി. ഒടുവില്‍ സമ്മര്‍ദ്ദം ശക്തമായതോടെയാണ് കേസില്‍ നടപടികള്‍ ഉണ്ടായത്.
കുടുംബത്തിന്റെ ആവശ്യപ്രകാരം കേസ് പിന്നീട് സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടെങ്കിലും രേഖകള്‍ അടക്കം കൈമാറുന്നതില്‍ താമസം വരുത്തി കേസ് അന്വേഷണം വൈകിപ്പിക്കാനുള്ള ശ്രമവും ഉണ്ടായി. കേസിലെ പ്രതികള്‍ക്ക് മണ്ണുത്തി ക്യാമ്പസില്‍ തുടര്‍ പഠനം നടത്താന്‍ പിന്നീട് ഹൈക്കോടതി അനുമതി നല്‍കി. എന്നാല്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് സ്റ്റേ വാങ്ങിയിരിക്കുകയാണ് സിദ്ധാര്‍ത്ഥന്റെ കുടുംബം.