KeralaNews

‘പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് അര്‍ഹമായ കേന്ദ്ര ഫണ്ട് ലഭ്യമാക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണം’: മന്ത്രി വി ശിവന്‍കുട്ടി

പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് അര്‍ഹമായ കേന്ദ്ര ഫണ്ട് ലഭ്യമാക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. 1,500 കോടി രൂപ കേന്ദ്രം കേരളത്തിന് നല്‍കാനുണ്ട്. പി എം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചില്ല എന്ന കാരണം പറഞ്ഞ് എസ് എസ് കെ യ്ക്കുള്ള ഫണ്ട് പോലും കേന്ദ്രം തടഞ്ഞു വച്ചിരിക്കുകയാണ്. ഫണ്ട് ലഭ്യമാക്കാന്‍ നിയമനടപടി അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുന്നു.

ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ രണ്ടുതവണ കണ്ടെങ്കിലും ഫലം ഉണ്ടായില്ല. ദേശീയ വിദ്യാഭ്യാസ നയത്തിലെ വിവിധ ശുപാര്‍ശകള്‍ കേരളത്തിന് അംഗീകരിക്കാന്‍ ആവാത്തത് ആണ്. ആ ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കണം എന്നതാണ് പി എം ശ്രീ പദ്ധതിയുടെ കാതല്‍. അതിനാല്‍ തന്നെ നിലവിലെ ശുപാര്‍ശകളെ മുന്‍നിര്‍ത്തി പി എം ശ്രീ പദ്ധതിയില്‍ ഒപ്പ് വെയ്ക്കാന്‍ സംസ്ഥാനത്തിന് ആവില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എസ്എഫ്‌ഐ, എഐഎസ്എഫ്, കെ എസ് യു, എ ബി വി പി, എം എസ് എഫ്, എ ഐ ഡി എസ് ഒ, പി എസ് യു, കെ എസ് സി തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിനിധികളും പൊതു വിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി ഐഎഎസും യോഗത്തില്‍ പങ്കെടുത്തു.

ഗവര്‍ണറുടെ അധികാരങ്ങളും ചുമതലകളും, അടിയന്തരാവസ്ഥ എന്നിവ പാഠഭാഗമാക്കിയതായി യോഗത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചതുപോലെ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തില്‍ ‘ജനാധിപത്യം ഒരു ഇന്ത്യന്‍ അനുഭവം’ എന്ന അധ്യായത്തില്‍ ‘ഇന്ത്യന്‍ ഫെഡറല്‍ സമ്പ്രദായത്തിലെ ഏറ്റുമുട്ടലുകള്‍’ എന്ന തലക്കെട്ടില്‍ ഗവര്‍ണറുടെ പങ്ക് വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. ഗവര്‍ണറുടെ അധികാരങ്ങളും ചുമതലകളും കൃത്യമായി പാഠഭാഗത്ത് വിശദീകരിക്കുന്നുണ്ട്. സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രി തലവനായുള്ള മന്ത്രിസഭയില്‍ ആണ് അധികാരം നിക്ഷിപ്തമായിരിക്കുന്നത് എന്നും അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ തലവനായ ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായി നാമമാത്ര അധികാരങ്ങള്‍ മാത്രമേ ഉള്ളൂ എന്നും വ്യക്തവും കൃത്യവുമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ അധ്യായത്തില്‍ തന്നെ ‘അടിയന്തരാവസ്ഥ ഇന്ത്യന്‍ ജനാധിപത്യത്തിലെ പ്രതിസന്ധിഘട്ടം’ എന്ന തലക്കെട്ടില്‍ ആ കാലഘട്ടത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button