
ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധികാരത്തിലേക്ക്. 300 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിനു വേണ്ട 151 സീറ്റുകൾ ബി എൻ പി മറികടന്നു. ബി എൻ പി ചെയർമാൻ താരിഖ് റഹ്‌മാൻ പ്രധാനമന്ത്രിയാകും. മുഖ്യഎതിരാളിയായ ജമാഅത്തെ ഇസ്ലാമി 43 സീറ്റുകൾ നേടി. 60.69 ശതമാനം പോളിങ്ങാണ് തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്.
പ്രധാനമന്ത്രിയുടെ കാലാവധി പരമാവധി രണ്ട് ടേം അഥവാ പത്ത് വർഷമായി നിജപ്പെടുത്തുന്നതടക്കമുള്ള നിർദ്ദേശങ്ങളടങ്ങിയ ജൂലൈ ചാർട്ടർ ഹിത പരിശോധനയെ 72 ശതമാനത്തിലധികം വോട്ടർമാർ പിന്തുണച്ചതായാണ് റിപ്പോർട്ടുകൾ. ഷേയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ വിലക്കുണ്ടായിരുന്നതിനാൽ മത്സരിച്ചിരുന്നില്ല. അവാമി ലീഗ് മത്സരരംഗത്തില്ലാത്തത് രാജ്യത്ത് ഒരു പുതിയ രാഷ്ട്രീയ ക്രമത്തിന് വഴിയൊരുക്കും. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള പതിനൊന്ന് പാർട്ടികളുടെ സഖ്യവും തമ്മിലായിരുന്നു പ്രധാന പോരാട്ടം.
മത്സരിച്ച രണ്ട് രണ്ട് മണ്ഡലങ്ങളിലും താരിഖ് റഹ്‌മാന് വൻ ഭൂരിപക്ഷത്തോടെ വിജയം. സ്ഥാനാർത്ഥിയുടെ മരണം മൂലം ഒരു സീറ്റിലെ മത്സരം മാറ്റിവച്ചിരിക്കുകയാണ്. പതിനെട്ട് മാസം നീണ്ട മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനുശേഷം ബംഗ്ലാദേശ് വീണ്ടും ജനാധിപത്യ ഭരണത്തിലേക്ക് മടങ്ങുകയാണ്.



