
തമിഴ്‌നാട്ടിൽ കരൂരിൽ വിജയ്‌യുടെ റാലിക്കിടെ ഉണ്ടായ ദാരുണമായ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പിണറായി വിജയൻ. ‘തമിഴ്‌നാട്ടിലെ കരൂരിൽ ഉണ്ടായ ദാരുണമായ തിക്കിലും തിരക്കിലും അഗാധമായ ദുഃഖം. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം. പരിക്കേറ്റ എല്ലാവർക്കും വേഗത്തിലും പൂർണ്ണമായും സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. ദുഃഖത്തിന്റെ ഈ വേളയിൽ കേരളം തമിഴ്‌നാട് ജനതയ്‌ക്കൊപ്പം നിൽക്കുന്നു.’ പിണറായി വിജയൻ എക്‌സിൽ കുറിച്ചു.
തമിഴ്നാട് കരൂരിൽ തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 36 പേർ മരിച്ച ദാരുണ സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. തിക്കിലും തിരക്കിലും ഇത്രയധികം പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം അതീവ ദുഖകരമാണ്. സമാനതകളില്ലാത്ത ദുരന്തമാണ് തമിഴ്നാട്ടിലുണ്ടായത്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും തമിഴ്നാട് ജനതയുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
തമിഴ്‌നാട്ടിൽ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 40 പേർ മരണപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. കരൂറിൽ നടന്ന റാലിക്കിടെയാണ് അപകടം. പരിക്കേറ്റവരിൽ നിരവധിപേരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം.