
കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിൻ്റെ പ്രതികരണം അർധ സത്യങ്ങളും കാര്യങ്ങൾ മറച്ചു വെക്കുന്നതുമാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. മലയോര ജനതയുടെ ആവശ്യങ്ങൾ നിരാകരിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. മറ്റ് പോം വഴി ഇല്ലെങ്കിൽ മാത്രമേ വെടിവെക്കാൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു.
ചട്ടങ്ങൾ അനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ കഴിയൂ. അപ്രായോഗിക നിർദ്ദേശങ്ങളാണ് നിയമത്തിലുള്ളത്. ചീഫ് വൈൽഡ് ലൈഫ് വാർഡനുള്ള അധികാരം കേരളം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകി. അപ്രായോഗിക നിർദ്ദേശമുള്ളതിനാലാണ് ജനങ്ങളുടെ പ്രതികരണം വരുന്നത് എന്നും മന്ത്രി പറഞ്ഞു. കേരളം ഇക്കാര്യം ആവശ്യപ്പെട്ടിട്ടും കേന്ദ്രം നടപടി എടുത്തില്ല. ജനങ്ങളെ തെറ്റിരിപ്പിക്കുന്നതാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന എന്നും മന്ത്രി പറഞ്ഞു.
സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നിലമ്പൂർ മണ്ഡലത്തിൽ മാത്രം 42 പന്നികളെ വെടിവെച്ചു കൊന്നു. കേരള നിയമസഭ നിയമ ഭേദഗതിക്കായി പ്രമേയം പാസാക്കി. നിബന്ധനകളാൽ വരിഞ്ഞു മുറുക്കുന്നതാണ് കേന്ദ്ര നിയമം. സംസ്ഥാന സർക്കാരിനെ പ്രതികൂട്ടിലാക്കുന്ന നിലപാടാണ് കേന്ദ്ര മന്ത്രി സ്വീകരിച്ചത്. ഇത് തിരുത്താൻ കേന്ദ്രം തയ്യാറാകണം എന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പന്നിയെ ക്ഷുദ്ര ജീവിയായി കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിലെ കർഷകർക്ക് ആശ്വാസം നൽകാൻ നിബന്ധനകളിൽ ഇളവ് വേണം. കേരളത്തിലെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം കേന്ദ്രമന്ത്രി ആവർത്തിക്കുന്നു എന്നും മന്ത്രി പറഞ്ഞു.