KeralaNews

വിവി പ്രകാശ് കഴിഞ്ഞ തവണ തോറ്റത് ആര്യാടന്‍ ഷൗക്കത്ത് പാലം വലിച്ചതുകൊണ്ട്: എംവി ഗോവിന്ദന്‍

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് പാലം വലിച്ചതുകൊണ്ടാണ് നിലമ്പൂരില്‍ (nilambur by-poll) കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന വിവി പ്രകാശ് പരാജയപ്പെട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പിവി അന്‍വറിനെച്ചൊല്ലി കോണ്‍ഗ്രസിലും യുഡിഎഫിലും ഉണ്ടായിട്ടുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്കു ശക്തി പകര്‍ന്നുകൊണ്ട്, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഫലം വരുന്നതിനു രണ്ടു ദിവസം മുമ്പ് ഹൃദയാഘാതം വന്നു മരിച്ച വിവി പ്രകാശിന്റെ കുടുംബം ഷൗക്കത്തിനെതിരെ തിരിഞ്ഞിരിക്കുകയാണെന്നും ഗോവിന്ദന്‍ പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

”അച്ഛന്റെ ഓര്‍മകള്‍ ഓരോ നിലമ്പൂരുകാരന്റെ മനസ്സിലും എരിയുമെന്ന’ പ്രകാശിന്റെ മകളുടെ സാമൂഹ്യമാധ്യമ പോസ്റ്റും ഷൗക്കത്തിനെതിരായ ഒളിയമ്പായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഈ ഘട്ടത്തില്‍ ജയം ഉറപ്പിക്കാന്‍ ബിജെപിയുമായും മുസ്ലിം മതമൗലികവാദികളുമായും ചേര്‍ന്ന് മഴവില്‍ സഖ്യം രൂപീകരിക്കാനാണ് കോണ്‍ഗ്രസും ലീഗും ശ്രമിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്താനില്ലെന്നും ബിഡിജെഎസിന് സീറ്റു വിട്ടുനല്‍കുമെന്നും മറ്റുമുള്ള മാധ്യമവാര്‍ത്തകള്‍ ശരിയാണെങ്കില്‍ പട്ടാമ്പി, ബേപ്പൂര്‍, വടകര മോഡല്‍ ആവര്‍ത്തിക്കാനാണ് ശ്രമമെന്ന് വ്യക്തം”- ഗോവിന്ദന്‍ ലേഖനത്തില്‍ പറയുന്നു.

വലതു മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതുപോലെ വലതുപക്ഷത്തിന്റെ രാവണന്‍കോട്ടയൊന്നുമല്ല നിലമ്പൂര്‍ എന്നു സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നു. 1965ല്‍ മഞ്ചേരി മണ്ഡലം വിഭജിച്ച് നിലമ്പൂര്‍ മണ്ഡലം രൂപംകൊണ്ടതുമുതലുള്ള തെരഞ്ഞെടുപ്പുകളില്‍ ഉപതെരഞ്ഞെടുപ്പടക്കം ഏഴുതവണ ഇടതുപക്ഷ സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. കുഞ്ഞാലി 1965ലും 1967ലും മണ്ഡലത്തില്‍നിന്ന് സിപിഎം സ്ഥാനാര്‍ഥിയായി വിജയിച്ചിട്ടുണ്ട്. 1980ല്‍ എല്‍ഡിഎഫിന്റെ ഭാഗമായ കോണ്‍ഗ്രസ് (യു) സ്ഥാനാര്‍ഥിയായി ഹരിദാസന്‍ വിജയിച്ചു. ലോക്‌സഭയിലേക്ക് പൊന്നാനിയില്‍നിന്ന് മത്സരിച്ച് തോറ്റ കോണ്‍ഗ്രസ് (യു) നേതാവ് ആര്യാടന്‍ മുഹമ്മദ് ‘അവരുടെ പാര്‍ട്ടി പ്രതിനിധിയായി നായനാര്‍ മന്ത്രിസഭയില്‍ അംഗമായപ്പോള്‍’ ഹരിദാസനെ രാജിവയ്പ്പിച്ച് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടത്തി.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ആര്യാടന്‍ ആ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു. നായനാര്‍ മന്ത്രിസഭയ്ക്ക് പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് (യു) യുഡിഎഫിലേക്ക് തിരിച്ചുപോയതിനുശേഷം 1982ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ആര്യാടനെ സിപിഎം സ്വതന്ത്രനായി മത്സരിച്ച ടി കെ ഹംസ പരാജയപ്പെടുത്തി. 1980ല്‍ പതിനെട്ടായിരത്തോളം ഭൂരിപക്ഷം നേടിയ ആര്യാടനെ 1566 വോട്ടിനാണ് ഹംസ പരാജയപ്പെടുത്തിയത്. ഇന്ദിരാ ഗാന്ധിവരെ വന്ന് പ്രചാരണം നടത്തിയിട്ടും ആര്യാടന്‍ നിലംതൊട്ടില്ല. രാഷ്ട്രീയ വഞ്ചനയ്ക്ക് നിലമ്പൂര്‍ ജനത ആര്യാടനെയും കോണ്‍ഗ്രസിനെയും ഒരു പാഠം പഠിപ്പിച്ചു. സമാന രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴും നിലമ്പൂരിലുള്ളതെന്ന് ഗോവിന്ദന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button