
വയനാട്: സുൽത്താൻ ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ. പ്രതിയായ സബിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. തൊണ്ടിമുതലായ 7 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ മോഷ്ടിച്ച സബിത്ത് ഒളിവിലാണ്. ഒളിവിൽ കഴിയുന്ന സബിത്തിനായി പ്രത്യേക അന്വേഷണസംഘം തിരച്ചിൽ തുടരുന്നു. പത്താം തീയതിയോടെയാണ് കോടതിയിൽ ഹാജരാക്കിയ ഏഴ് ചാക്ക് ഹാൻസ് മോഷണം പോയതായി കണ്ടെത്തുന്നത്.
പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച തൊണ്ടിമുതലായ നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷണം പോയതിന് പിന്നിൽ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ. ജൂൺ ഏഴിന് പിടികൂടിയ ഏഴ് ചാക്ക് ഹാൻസ് കോടതിയിൽ ഹാജരാക്കിയ ശേഷം സ്റ്റേഷൻ കൊമ്പൗണ്ടിലെ മുറിയിൽ സൂക്ഷിക്കുകയാണ് പതിവ്. ജൂൺ 26ന് കോടതിയിൽ ഹാജരാക്കി, മുറിയിൽ സൂക്ഷിച്ച തൊണ്ടിമുതൽ ഇക്കഴിഞ്ഞ പത്താം തീയതി മുറിവൃത്തിയാക്കാൻ എത്തുമ്പോൾ മോഷ്ടിക്കപ്പെട്ടിരുന്നു. പൂട്ട് പൊളിക്കാതെയാണ് മോഷണം എന്നതാണ് എഫ്ഐആർ ലെ പരാമർശം.
സൂചനകളും പറഞ്ഞത് പ്രതി സ്റ്റേഷനുകളിൽ തന്നെയാകാം എന്നതാണ്. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതിയായ സീനിയർ സിവിൽ പോലീസ് ഓഫീസർ സബിത്ത് ഒളിവിലാണ്. ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം വയനാട് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറി. പ്രതിയെ കണ്ടെത്തുന്നതിനോടൊപ്പം മോഷ്ടിക്കപ്പെട്ട തൊണ്ടിമുതലിനു വേണ്ടിയും അന്വേഷണം പുരോഗമിക്കുകയാണ്.



