ഹജ്ജ് 2027: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നറുക്കെടുപ്പ് നാളെ

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് നാളെ പൂർത്തിയാകും. ഇരുപത്തിനാലായിരത്തിലേറെ പേരാണ് സംസ്ഥാനത്ത് നിന്ന് ഹജ്ജിന് അപേക്ഷിച്ചിട്ടുള്ളത്. ഇന്ത്യയിൽ നിന്നും രണ്ട് ലക്ഷത്തിലേറെ പേർ ഇത്തവണ ഹജ്ജിന് അപേക്ഷിച്ചിട്ടുണ്ട്.1,22,000ത്തോളം പേർക്കാണ് ഹജ്ജിന് അവസരം ലഭിക്കാൻ സാധ്യത.
അവസാന ലിസ്റ്റ് പുറത്തിറക്കുന്നതിനാണ് ഓൺലൈൻ വഴി നറുക്കെടുപ്പ് പൂർത്തിയാക്കുന്നത്. മുംബൈയിലുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽ നാളെ ഉച്ചയ്ക്ക് 11:30നാണ് നറുക്കെടുപ്പ്. hajcommittee.gov.in എന്ന വെബ്സൈറ്റ് വഴി നറുക്കെടുപ്പ് തത്സമയം പ്രദർശിപ്പിക്കും.
കേരളത്തിൽ നിന്ന് 14000ഓളം തീർഥാടകർക്കാണ് ഇത്തവണയും സാധ്യത. 24500 പേരാണ് സംസ്ഥാനത്തുനിന്ന് അപേക്ഷിച്ചത്. ഇതിൽ, 65 വയസ്സിനു മുകളിലുള്ളവർക്കും, 45 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാവുന്ന വിത്തൗട്ട് മഹ്റം വിഭാഗങ്ങൾക്കും മുൻഗണനയുണ്ട്. ഒരു ലക്ഷത്തി 52300 രൂപ ഓഗസ്റ്റ് 10നകം ഹജ്ജിന്റെ ആദ്യഗഡുവായി അടയ്ക്കേണ്ടി വരും. നറുക്കെടുപ്പ് പൂർത്തിയാകുന്ന മുറയ്ക്ക് അവസാന ലിസ്റ്റ് വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കും. ഗുജറാത്തിൽ നിന്നാണ് ഇത്തവണ ഏറ്റവും കൂടുതൽ അപേക്ഷകൾ. മഹാരാഷ്ട്ര കഴിഞ്ഞാൽ കേരളമാണ് മൂന്നാമത് .



