KeralaNews

സമര സൂര്യൻ വിട പറഞ്ഞിട്ട് ഇന്ന് ഒരുവർഷം ; വിഎസിന്‍റെ ഒന്നാം ചരമവാർഷികം, വിപുലമായ ആചരണം

സിപിഎം സ്ഥാപക നേതാക്കളിലൊരാളും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദൻ ഓർമയായിട്ട് ഇന്ന് ഒരു വർഷം. ജനകീയ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന വിഎസിന്റെ അസാന്നിധ്യം അടയാളപ്പെടുത്തിയ ഒരു വർഷമാണു കഴിഞ്ഞുപോയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവിയേറ്റു വാങ്ങി പാർട്ടിയും മുന്നണിയും കിതയ്ക്കുമ്പോൾ, തിരിച്ചുവരവ് ആഗ്രഹിക്കുന്നവർ അതിനു വഴിയായി വിഎസിന്റെ പോരാട്ടങ്ങളിലേക്കു കൂടിയാണു വിരൽചൂണ്ടുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പോടെ ‘ക്യാംപെയ്നർ’ എന്ന നിലയിൽനിന്നു പ്രായാധിക്യംകൊണ്ടു വിഎസ് പിന്മാറിയിരുന്നെങ്കിലും മരണശേഷവും ‘വിഎസ് രാഷ്ട്രീയ’ത്തിനു പ്രസക്തിയേറുന്നതാണ് ഇപ്പോൾ കാണുന്നത്.


പത്മവിഭൂഷൺ പുരസ്കാരം മരണാനന്തരം ലഭിച്ചെങ്കിലും പാർട്ടിയോട് ആലോചിച്ചശേഷം കുടുംബം അതു നിരസിക്കുകയായിരുന്നു. 1923 ഒക്ടോബർ 20നു ജനിച്ച വിഎസ്, 101–ാം വയസ്സിൽ 2025 ജൂലൈ 21നാണു വിടവാങ്ങിയത്. എട്ടു പതിറ്റാണ്ടിലേറെ നീണ്ട സമരജീവിതത്തിന് ഉചിതമായ സ്മാരകമൊരുക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ഇതിനു പുറമേ, വിഎസ് അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടിൽ നിർമിച്ച വിഎസ് സ്മാരകം ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് വലിയചുടുകാട്ടിൽ നടക്കുന്ന റാലിയും പൊതുസമ്മേളനവും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ശിൽപി ഉണ്ണി കാനായി നിർമിച്ച, വിഎസിന്റെ അർധകായ പ്രതിമ ഇന്ന് പറവൂർ വേലിക്കകത്തെ വീട്ടുവളപ്പിൽ സ്ഥാപിക്കും. സംസ്ഥാനമെങ്ങും ചരമവാർഷികാചരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button