
മുഖ്യമന്ത്രി സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ മത്സരമാണെന്ന് പറയുന്നത് മാധ്യമസൃഷ്ടിയാണെന്ന് മുതിര്‍ന്ന നേതാവ് പി ജെ കുര്യന്. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. പലരും അഭിപ്രായങ്ങള്‍ പറയും. അതെല്ലാം വെറും അഭിപ്രായങ്ങള്‍ മാത്രമാണ്. മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കുന്നതിന് കോണ്‍ഗ്രസില്‍ ഒരു നടപടിക്രമമുണ്ടെന്ന് പി ജെ കുര്യന് വ്യക്തമാക്കി. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ വന്ന് എംഎല്‍എമാരും നേതാക്കന്മാരുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെടുക്കുക. അതിനോട് വ്യത്യസ്ത അഭിപ്രായം പറയുന്നവര്‍ എല്ലാവരും യോജിക്കും. അങ്ങനെ ഒരു മുഖ്യമന്ത്രി ഉണ്ടാകും. അതിനു മുമ്പ് മുഖ്യമന്ത്രി ആരാണ്, ഇന്നവരാണ് എന്നൊക്കെ പറയുന്നതിന് ാെരു പ്രസക്തിയുമില്ല. മുന്‍കാലങ്ങളില്‍ സോഷ്യല്‍ മീഡിയ ഒന്നുമില്ല. ആകെ പത്രങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളും, ചാനലുകളും എല്ലാമുണ്ട്. അത് ഉപയോഗിക്കുന്നത് തെറ്റാണെന്ന് പറയാന്‍ കഴിയില്ല. പുതിയ അവസരങ്ങള്‍ വരുമ്പോള്‍ അത് ഉപയോഗിക്കുന്നു എന്നു കരുതിയാല്‍ മതി. അതൊന്നുമല്ല തീരുമാനം. അതിനൊരു നടപടി ക്രമമുണ്ട്. അങ്ങനെ ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനമാണ് യഥാര്‍ത്ഥ തീരുമാനം. അതല്ലാതെ നടക്കുന്ന കാംപെയ്നുകള്ക്കൊന്നും യാതൊരു പ്രസക്തിയുമില്ലെന്ന് പി ജെ കുര്യന് പറഞ്ഞു.
സതീശന്റെ മുഖ്യമന്ത്രി പദം സംബന്ധിച്ച് ഒരു സര്‍വേ മാത്രം വച്ച് അഭിപ്രായം പറയാനാവില്ല. കോണ്‍ഗ്രസില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അതിനെ മുഖ്യമന്ത്രി തര്‍ക്കമായി കാണരുതെന്നും പി ജെ കുര്യന് പറഞ്ഞു. ലീഗിന്റെ അഭിപ്രായത്തെ വ്യാഖ്യാനിക്കാനില്ല. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിക്കുന്നയാളെ പിന്തുണയ്ക്കും. രമേശ് ചെന്നിത്തലയെ പിന്തുണച്ചത് യാദൃശ്ചികമാണ്. യുഡിഎഫ് അധികാരത്തില്‍ വരരുത് എന്ന് പറയാനുള്ള അഭിപ്രായ സ്വാതന്ത്ര്യം വെള്ളാപ്പള്ളിക്കുണ്ടെന്നും വെള്ളാപ്പള്ളി സമുന്നതനായ നേതാവെന്നും പി ജെ കുര്യന് കൂട്ടിച്ചേര്‍ത്തു.



