
കടുത്ത ചൂടില്‍ സംസ്ഥാനത്തെ ജലസംഭരണികളും വറ്റിവരളുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ഇടുക്കിയിലും ജലനിരപ്പ് കുറയുന്നു. വെള്ളിയാഴ്ച സംഭരണിയില്‍ ജലനിരപ്പ് 2334.60 അടിയിലെത്തി. ഇത് സംഭരണ ശേഷിയുടെ 33.49 ശതമാനമാണ്. കഴിഞ്ഞവര്‍ഷമിത് 41.20 ശതമാനമായിരുന്നു. 2025ലെ ഇതേദിവസത്തെ അപേക്ഷിച്ച് പത്ത് അടിയുടെ കുറവാണ് ഇത്തവണയുള്ളത്. ഇടുക്കിയിലെ പരമാവധിശേഷി 2403 അടിയാണ്. ഇത്തവണ വേനല്‍മഴ ലഭിച്ചിരുന്നില്ല. പ്രതീക്ഷിച്ച തുലാവര്‍ഷവും ലഭിച്ചില്ല. സംഭരണിയിലേക്ക് ഒഴുകിയിരുന്ന ആറുകളും തോടുകളും അരുവികളും നീര്‍ച്ചാലുകളുമെല്ലാം വറ്റി. ചെറുകിട സംഭരണികളിലെ സ്ഥിതിയും മറിച്ചല്ല.
വലുതും ചെറുതുമായ 15ല്‍ പരം ജലസംഭരണികളാണ് ജില്ലയിലുള്ളത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പിലെ കുറവ് കാരണം ബോട്ട് സര്‍വീസിലും നിയന്ത്രണം ഏര്‍പ്പെടുത്തി. വേനല്‍ച്ചൂട് വര്‍ധിച്ചതോടെ വൈദ്യുതി ഉല്‍പ്പാദനവും റെക്കോര്‍ഡിലാണ്. മൂലമറ്റത്ത് കഴിഞ്ഞദിവസം 12.054 ദശലക്ഷം വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിച്ചത്. വൈദ്യുതി ഉപഭോഗവും അനുദിനം കൂടിവരികയാണ്. ഏറ്റവും കൂടുതല്‍ വൈദ്യുതി ആവശ്യമുള്ള വൈകുന്നേരം മുതല്‍ രാത്രിവരെ ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് പരമാവധി ഉല്‍പ്പാദനം നടത്തുന്നു. 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് ഇവിടെയുള്ളത്. പദ്ധതി പ്രദേശത്ത് ഉള്‍പ്പെടെ വേനല്‍മഴ ലഭിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും നേരിയ തോതില്‍ കുറഞ്ഞ് വെള്ളിയാഴ്ച രാവിലെ ആറിന് 110.20 അടി എത്തി. മുന്‍വര്‍ഷം ഇതേദിവസം അണക്കെട്ടില്‍ 113.90 അടി വെള്ളമാണ് ഉണ്ടായിരുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ 3.70 അടി വെള്ളം കുറവുണ്ട്. 24 മണിക്കൂറിനുള്ളില്‍ അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 108 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോള്‍ തമിഴ്‌നാട് 200 ഘനയടി വീതം കൊണ്ടുപോയി.



