
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കുടിവെള്ള വിതരണം മുടങ്ങില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കുടിവെള്ള പ്രശ്നം രൂപപ്പെട്ടത് മുതൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി വി. ശിവൻകുട്ടിയുടെ അഭിപ്രായം തേടി നടപടികൾ സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
വാട്ടർ അതോറിറ്റി എംഡി, ജോയിന്റ് എംഡി എന്നിവരെ ഉൾപ്പെടുത്തി നിരവധി യോഗങ്ങൾ വിളിച്ചുചേർത്തതായും മന്ത്രി അറിയിച്ചു. കോർപ്പറേഷനും വാട്ടർ അതോറിറ്റിയും സഹകരിച്ചാണ് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. തിരുവനന്തപുരം മേയറുമായി വിഷയത്തിൽ ചർച്ച നടത്തിയതായും വ്യക്തമാക്കി.
പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിനായി കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഓരോ സെക്ഷൻ ഓഫീസും കേന്ദ്രീകരിച്ച് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കുടിവെള്ള വിതരണ വിഷയത്തിൽ രാഷ്ട്രീയം കലർത്താൻ എൽഡിഎഫ് ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.



