
കൊല്ലം കുരീപ്പുഴയിൽ കായലില്‍ നങ്കൂരമിട്ടിരുന്ന ബോട്ടുകള്‍ക്ക് തീപിടിച്ച സംഭവത്തിൽ കൊല്ലം എസിപി ഷെരീഫിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പത്തിലധികം ബോട്ടുകളാണ് കത്തിനശിച്ചത്. സംഭവത്തിൽ മത്സ്യതൊഴിലാളികൾ അട്ടിമറി സംശയം ഉന്നയിച്ച സാഹചര്യത്തിലാണ് അന്വേഷണം.
പ്രദേശത്തെ സി.സി.ടി.വി.ദൃശ്യങ്ങൾ ശേഖരിക്കാൻ ആരംഭിച്ചു. ഫിഷറീസ് വകുപ്പ് നാശനഷ്ടത്തിന്റെ കണക്കെടുപ്പ് ആരംഭിച്ചു. കോടികളുടെ നാശനഷ്ടമാണ് മത്സ്യതൊഴിലാളികൾക്ക് ഉണ്ടായിരിക്കുന്നത്. രണ്ടാഴ്ചക്ക് മുൻപ് മുക്കാട് ഭാഗത്ത് രണ്ട് ബോട്ടുകൾക്ക് തീപിടിച്ച സംഭവവും വിശദമായി അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
ആഴക്കടലിൽ പരമ്പരാഗത മത്സ്യബന്ധനം നടത്തുന്ന ഒമ്പത് ചെറിയ ബോട്ടുകളും ഒരു ഫൈബർ വള്ളവുമാണ് കത്തിനശിച്ചത്. കുളച്ചൽ, പൂവാർ ഭാഗത്തുനിന്നുള്ള മത്സ്യത്തൊഴിലാളുകളുടെ ബോട്ടുകൾക്കാണ് തീപിടിച്ചത്. പ്രദേശത്തുണ്ടായിരുന്നവർ ചേർന്ന് സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകൾ മാറ്റിയതിനാൽ കൂടുതൽ ദുരന്തം ഒഴിവായി. ആർക്കും പരിക്കുകളില്ല. സമീപത്തെ ചീനവലകൾക്കും തീപിടിച്ചു. രക്ഷാപ്രവർത്തനത്തിനായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.



