KeralaNews

ഷാഫിക്ക് മർദനമേറ്റ സംഭവം: ഇന്ന് കോൺ​ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം

പേരാമ്പ്രയില്‍ എല്‍ഡിഎഫ് – യുഡിഎഫ് പ്രകടനത്തിനിടെ ഉണ്ടായ പൊലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധത്തിനു കോൺ​ഗ്രസ്. പേരാമ്പ്രയിലുണ്ടായ സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിരുന്നു. ഷാഫിയുടെ മൂക്കിനാണ് പരിക്കേറ്റത്. മൂക്കിന്റെ എല്ല് പൊട്ടിയതിനെ തുടർന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കാന്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആഹ്വാനം ചെയ്തു. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധ സം​ഗമം നടത്തും. കെസി വേണു​ഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. ഇന്നലെ രാത്രി വൈകിയും പലയിടങ്ങളിലും പ്രതിഷേധം തുടർന്നു. പൊലീസ് ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ നീക്കിയത്. വിവിധ ജില്ലകളിൽ നടന്ന കോൺ​ഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായി. പലയിടങ്ങളിലും പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ദേശീയപാത ഉപരോധിച്ച പ്രവർത്തകർ ഏറെ നേരത്തിനു ശേഷമാണ് പിന്തിരിഞ്ഞത്.

തലസ്ഥാനത്ത് ഷാഫിക്കു പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺ​ഗ്രസ് രം​ഗത്തിറങ്ങി. സെക്രട്ടേറിയറ്റ് മാർച്ചിൽ വൻ സംഘർഷം ഉടലെടുത്തു. പിന്നാലെ ലാത്തിച്ചാർജും അരങ്ങേറി. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലേക്കും പ്രതിഷേധം പടർന്നു. മിക്കയിടത്തും പൊലീസ് സ്റ്റേഷൻ ഉപരോധം, ദേശീയപാത ഉപരോധമടക്കമുള്ള പ്രതിഷേധങ്ങളും അരങ്ങേറി.

ആസൂത്രിത ആക്രമണമാണ് അരങ്ങേറിയത് എന്ന് എഐസിസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ആരോപിച്ചു. പേരാമ്പ്രയില്‍ ഉണ്ടായത് പൊലീസിന്റെ നരനായാട്ടാണെന്ന് എം കെ രാഘവന്‍ എംപിയും ആരോപിച്ചു. അതേസമയം, ശബരിമലയിലെ സ്വര്‍ണക്കൊള്ള ഉള്‍പ്പെടെ മറച്ചുവയ്ക്കാനുള്ള വ്യഗ്രതയാണ് പൊലീസ് നടപടിക്ക് പിന്നില്‍ എന്ന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പൊലീസ് മര്‍ദനത്തിലൂടെ സ്വര്‍ണക്കടത്ത് ഒളിച്ചുവയ്ക്കാനുള്ള വ്യാമോഹമാണെങ്കില്‍ പേരാമ്പ്രയില്‍ വലിയ പരാജയം ഉണ്ടാകും. എന്തുകൊണ്ട് മറച്ചാലും സ്വര്‍ണം കട്ടവരെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഷാഫി താക്കീത് നല്‍കി. പൊലീസിന് ശമ്പളം പാര്‍ട്ടി ഓഫീസില്‍ നിന്നല്ല, അത് ഓര്‍മ്മ വേണം ഇപ്പോള്‍ ചെയ്ത പണിക്കുന്ന മറുപടി തന്നിരിക്കും എന്നും വടകര എംപി പ്രതികരിച്ചു.

അതേസമയം, പൊലീസ് നടപടില്‍ എംപിക്ക് പരിക്കേറ്റ സംഭവത്തില്‍ ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കും. എംപിക്ക് സുരക്ഷ നല്‍കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം, ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റത് ലാത്തിച്ചാര്‍ജില്‍ അല്ലെന്നാണ് കോഴിക്കോട് റൂറല്‍ എസ്പിയുടെ വിശദീകരണം. ലാത്തിച്ചാര്‍ത്ത് നടത്തിയിട്ടില്ല, കണ്ണീര്‍ വാതകം പ്രയോഗിച്ചപ്പോഴുണ്ടായ തിരക്കിലായിരിക്കാം എംപിക്ക് പരിക്കേറ്റിട്ടുണ്ടാവുക എന്നും പൊലീസ് വിശദീകരിക്കുന്നു.

സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എംപിക്ക് പുറമെ ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിനും അടക്കം കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. 25ഓളം യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. പത്തോളം പൊലീസുകാർക്കും പരിക്കേറ്റു. ഡിവൈഎസ്പി ഹരിപ്രസാദിന്റെ ഡിവൈഎസ്പിയുടെ കൈക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button