
പാലക്കാട് ജില്ല ആശുപത്രിയിലെ ചികിൽസാ പിഴവ് ആരോപണത്തിൽ ഡിഎംഒ യുടെ വിശദീകരണം ഇന്നുണ്ടായേക്കും. ആശുപത്രിക്ക് വീഴ്ചയില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ആശുപത്രി അധികൃതർ. അതേസമയം അന്വേഷണ റിപ്പോർട്ട് പൂർണമായും തള്ളുകയാണ് കുടുംബം. ഡോക്ടർമാരെ രക്ഷിക്കാനാണ് ഇത്തരമൊരു റിപ്പോർട്ട്.
ചികിത്സാ പിഴവ് ഉണ്ടായി എന്നതിൽ ഉറച്ചുനിൽക്കുന്നതായും കുടുംബം പറയുന്നു. വിഷയത്തിൽ ആരോഗ്യമന്ത്രിക്കെതിരെയും ആശുപത്രിക്കെതിരെയും പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. വീഴ്ച ഉണ്ടായെങ്കിൽ കർശന നടപടി എടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു. സംസ്ഥാന ആരോഗ്യ ഡയറക്ടർ നേരിട്ട് പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്നും മന്ത്രി നിർദേശം നൽകിയിരുന്നു.
കുട്ടിയുടെ തുടർ ചികിത്സ ഉറപ്പാക്കണമെന്ന് നെന്മാറ എം.എൽ എ കെ ബാബുവും, ഷാഫി പറമ്പിൽ എം.പി യും ആവശ്യപ്പെട്ടിട്ടുണ്ട്. പാലക്കാട് പല്ലശ്ശന സ്വദേശിയായ ഒമ്പത് വയസുകാരിയുടെ വലതു കൈയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മുറിച്ചു മാറ്റിയത്. ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് വിനോദിനി.