
നടൻമാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് വാഹനം എത്തിക്കുന്നവരെ കണ്ടുപിടിക്കാനുള്ള ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായാണ് റെയ്ഡ്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയെങ്കിലും അവിടെ വാഹനങ്ങളൊന്നും കാണാത്തതിനാൽ ഉദ്യോഗസ്ഥർ മടങ്ങിപ്പോയി. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്ടിലും ദുൽഖറിന്റെ പനമ്പിള്ളി നഗറിലുള്ള വീട്ടിലും ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്.
രാജ്യവ്യാപകമായി കസ്റ്റംസ് നടത്തുന്ന ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായിട്ടാണ് നടപടി. ഭൂട്ടാൻ വഴി ആഢംബര കാറുകൾ നികുതി വെട്ടിച്ച് കേരളത്തിലേക്ക് കടത്തുന്നു എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. എറണാകുളം, കോട്ടയം, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം എന്നീ അഞ്ച് ജില്ലകളിലായി 30 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുന്നത്.
വിദേശത്ത് നിന്ന് ആഢംബര വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നു. ഇറക്കുമതി ചെയ്യുമ്പോൾ ഭൂട്ടാനിൽ നിന്നു കൊണ്ടുവരുമ്പോൾ നികുതിയിൽ ചെറിയ തോതിൽ ഇളവുകളുണ്ട്. വിദേശത്തു നിന്നെത്തിക്കുന്ന ആഢംബര വാഹനങ്ങൾ ഭൂട്ടാനിലെത്തിക്കുകയും അവിടെ വ്യാജ അഡ്രസുണ്ടാക്കി കേരളത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നതെന്നാണ് കണ്ടെത്തൽ. വിവിധ കാർ ഷോറുമൂകളിലും പരിശോധന നടത്തുന്നുണ്ട്. മലയാള സിനിമയിലെ മറ്റു താരങ്ങളുടെ വീടുകളിലും പരിശോധന നടക്കുമെന്നാണ് വിവരം.



