KeralaNews

മുന്‍ഗാമിയേക്കാള്‍ ഒട്ടും മോശമല്ലെന്ന് തെളിയിക്കാനുള്ള തീവ്രശ്രമത്തിലാണ്‌ പുതിയ ഗവർണർ ; രൂക്ഷ വിമർശനവുമായി ദേശാഭിമാനി എഡിറ്റോറിയൽ

ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം മുഖപത്രം ദേശാഭിമാനി. ബിജെപിയെ എതിര്‍ക്കുന്ന പാര്‍ട്ടികളും മുന്നണികളും ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്ത് അയക്കുന്ന ഗവര്‍ണര്‍മാര്‍ ധിക്കാരവും ഭരണഘടനാ ലംഘനവുമാണ് കാണിക്കുന്നത്. ആരിഫ് മുഹമ്മദ് ഖാന് ശേഷം നിയമിതനായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ഗാമിയേക്കാള്‍ ഒട്ടും മോശമല്ലെന്ന് തെളിയിക്കാനുള്ള തീവ്രശ്രമത്തിലാണെന്നും ദേശാഭിമാനി നിലപാട് വ്യക്തമാക്കി.

രാജ്ഭവനിലെ പുതിയ ഭാരതാംബ വിവാദത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഗവർണറെ രൂക്ഷമായി വിമർശിക്കുന്ന ദേശാഭിമാനി എഡിറ്റോറിയല്‍. കഴിഞ്ഞ ദിവസം രാജ്ഭവനും സംസ്ഥാന സര്‍ക്കാരും സംയുക്തമായി സംഘടിപ്പിച്ച സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് രാജ്യപുരസ്‌കാര വിതരണ പരിപാടിയില്‍ കാവിക്കൊടി പിടിച്ചുനില്‍ക്കുന്ന ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പവൃഷ്ടി നടത്തുകയും മന്ത്രി വി ശിവന്‍കുട്ടി രൂക്ഷമായി വിമര്‍ശിച്ച് പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോരുകയും ചെയ്തിരുന്നു. ഭരണഘടനയാണ് ഇന്ത്യയുടെ നട്ടെല്ല്’ എന്ന് വി ശിവന്‍കുട്ടി പറഞ്ഞതുതന്നെയാണ് വീണ്ടും പറയാനുള്ളത്. ഭരണഘടനയെന്ന് കേള്‍ക്കുമ്പോള്‍ കുരിശുകണ്ട ചെകുത്താനെപ്പോലെ വിറളിപിടിക്കുന്ന ആര്‍എസ്എസുകാര്‍ക്ക് ഇതിലും വലിയ മറുപടിയില്ലെന്നും ദേശാഭിമാനി വ്യക്തമാക്കി.

ആര്‍എസ്എസ് ശാഖകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തിലാണ് രാജ്ഭവനില്‍ പുഷ്പവൃഷ്ടി നടത്തുന്നത്. രാജ്ഭവന്‍ ആര്‍എസ്എസ് ശാഖയല്ലെന്ന് ആര്‍ലേക്കറും അദ്ദേഹത്തിന്റെ ശിങ്കിടികളും മനസ്സിലാക്കണം. ആര്‍എസ്എസ് മുന്നോട്ട് വെക്കുന്ന രാഷ്ട്രസങ്കല്‍പ്പത്തെ അംഗീകരിക്കാന്‍ തല്‍ക്കാലം സൗകര്യമില്ലെന്ന പ്രഖ്യാപനമാണ് വി ശിവന്‍കുട്ടിയുടെ ഇറങ്ങിപ്പോക്കെന്നും എഡിറ്റോറിയലില്‍ ചൂണ്ടിക്കാണിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button